ബാലുശ്ശേരി കോട്ട
അവിചാരിതമായി എനിക്ക് പോകാൻ കഴിഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് ബാലുശ്ശേരി വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം.ഷൊർണ്ണൂരിൽ നിന്നും കോഴിക്കോടെത്തി അവിടെ നിന്നും കൊയിലാണ്ടി നന്മണ്ടയിലേക്കാണ് എനിക്ക് പോകേണ്ടിയിരുന്നത്. കൂട്ടത്തിൽ എന്റെ സഹധർമ്മിണിയും, ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന “നാഗത്തിംഗൽ” കുടുംബത്തിലെ അംഗവും അവരുടെ കുട്ടി പ്രിയദത്തയും.
നാഗത്തിംഗൽ തറവാട്ടിലെത്തി ഒരു ചായ കുടിച്ചിരിക്കുമ്പോളാണ് അവിടുള്ളവർ പറഞ്ഞത് ബാലുശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പാട്ട് നടക്കുന്നുണ്ട് എന്ന്. എന്നാൽ ഒന്നു പോയാലോ എന്നാലോചിച്ചു. അങ്ങനെ അവിടെ നിന്നും പോയതാണ് ബാലുശ്ശേരി വേട്ടേക്കരൻ ക്ഷേത്രത്തിലേക്ക്.
നാഗത്തിംഗൽ കണ്ട വേട്ടയ്ക്കൊരുമകന്റെ ചിത്രം
ബാലുശ്ശേരി വേട്ടേക്കരൻ ക്ഷേത്രം ബാലുശ്ശേരി ടൌണിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു. പ്രധാന മൂർത്തി വേട്ടേക്കരൻ തന്നെയാണ്.
അർജ്ജുനൻ പരമശിവനെ പ്രത്യക്ഷമാക്കുന്നതിനായി ഘോരമായ തപസ്സിൽ ഏർപ്പെട്ടു. അർജ്ജുനന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പേ അർജ്ജുനനെ ഒന്നു പരീക്ഷിക്കണമെന്ന് കരുതി ശിവൻ പാർവ്വതിയേയും കൂട്ടി കിരാത രൂപത്തിൽ അവതരിച്ചു. ഇതിനാലാണ് വേട്ടയ്ക്കൊരുമകനെ കിരാതമൂർത്തി എന്നു പറയുന്നത്.
ശിവൻ കാട്ടാളന്റേയും പാർവ്വതി കാട്ടാളത്തിയുടേയും വേഷത്തിലായിരുന്നു. ഘോര തപസ്സ് ചെയ്തു കൊണ്ടിരിക്കുന്ന അർജ്ജുനൻ തന്റെ മുന്നിലൂടെ ഓടിയ പന്നിയെ ലക്ഷ്യം വെച്ച് അമ്പെയ്തു. അതേസമയം തന്നെ കാട്ടാളന്റെ വേഷത്തിലുള്ള ശിവനും പന്നിയെ അമ്പെയ്തു. അർജ്ജുനൻ ശിവനോട് പറഞ്ഞു താനാണ് ആദ്യം ഈ പന്നിയെ അമ്പെയ്തു വീഴ്ത്തിയതെന്ന്. പക്ഷെ പരമശിവൻ സമ്മതിച്ചില്ല. അവർ തമ്മിൽ വഴക്കായി. അത് പിന്നീട് ഗംഭീര യുദ്ധമായി തീർന്നു. പാർവ്വതി തടുക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലിച്ചില്ല. ഒടുവിൽ അർജ്ജുനൻ ക്ഷീണിതനായി തുടങ്ങി. അർജ്ജൂനൻ യുദ്ധം നിർത്തി ഒരു ശിവലിംഗം ഉണ്ടാക്കി പൂജിക്കാൻ തുടങ്ങി. അർജ്ജുനൻ അർപ്പിക്കുന്ന ഒരോ പുഷ്പവും തന്നോട് യുദ്ധം ചെയ്ത കാട്ടാളന്റെ മേലാണ് വന്ന് വീഴുന്നത് എന്ന് കണ്ടപ്പോൾ അർജ്ജുനനു കാര്യം മനസ്സിലായി കാട്ടാള രൂപ ധാരിണിയായ പരമശിവന്റെ കാലിൽ വീണ് മാപ്പപേക്ഷിച്ചു. അതോട് കൂടി അർജ്ജുനന്റെ അഹങ്കാരം ശമിച്ചു എന്നാണ് കഥ.
കാട്ടാള രൂപത്തിൽ അവതരിച്ച പരമശിവനും പാർവ്വതിക്കും ഉണ്ടായ മകനാണ് വേട്ടയ്ക്കൊരു മകൻ. കാട്ടാളരൂപത്തിലുള്ള പാർവ്വതി “ത്വരിത”‘ എന്ന് അറിയപ്പെടുന്നു. വേട്ടയ്ക്കരൻ തന്നെ രണ്ട് തരത്തിലുണ്ട്. വപുസ്സ് എന്നും സൂനു എന്നും.
കാട്ടിൽ സ്വച്ഛന്ദം വിഹരിച്ചിരുന്ന വേട്ടേയ്ക്കൊരുമകന് മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് നൽകിയതാണ് ചുരിക.ഇതിന്റെ ഐതിഹ്യം എന്താണെന്ന് വെച്ചാൽ വേട്ടയ്ക്കൊരുമകൻ ഇനി ആയുധങ്ങൾ ഉപയോഗിക്കരുത് എന്ന് വിചാരിച്ച് മഹാവിഷ്ണു ഒരു ബ്രാഹ്മണ വേഷത്തിൽ വേട്ടയ്ക്കൊരുമകന്റെ മുന്നിലൂടെ തന്റെ മിന്നുന്ന ആയുധവുമായി മനപ്പൂർവ്വം നടന്നു. മഹാവിഷ്ണുവിന്റെ കയ്യിലെ മിന്നുന്ന ചുരിക കണ്ടപ്പോൾ സ്വദവേ ആയുധപ്രിയനായ വേട്ടയ്ക്കൊരുമകന്‍ അത് കൈക്കലാക്കാൻ മോഹം തോന്നി. അതിനായി മഹാവിഷ്ണുവിന്റെ സമീപത്തെത്തി. മഹാവിഷ്ണു ആദ്യമൊന്നും ആ ചുരിക കൊടുക്കാൻ സമ്മതിച്ചില്ല. ഒടുവിൽ വേട്ടയ്ക്കൊരുമകന്റെ നിർബന്ധം സഹിക്ക വയ്യാതെ ഒരു ഉപാധിയോടെ കൊടുക്കാമെന്നായി മഹാവിഷ്ണു. അതെന്താണെന്ന് വെച്ചാൽ ഈ ആയുധം ഞാൻ തന്ന് കഴിഞ്ഞാൽ പിന്നെ നിലത്ത് വെക്കാൻ പാടുള്ളതല്ല എന്ന്. വേട്ടയ്ക്കൊരുമകൻ അത് സമ്മതിച്ചു. തന്റെ കയ്യിൽ സ്ഥിരമുണ്ടാകാറുള്ള അമ്പും വില്ലും ഇടത്തെകയ്യിലേക്ക് മാറ്റി പിടിച്ച് വലത്തേ കയ്യിൽ ചുരിക മഹാവിഷ്ണുവിൽ നിന്നും മേടിച്ചു. മേറ്റിച്ച് കഴിഞ്ഞപ്പോളാണ് വേട്ടയ്ക്കൊരുമകന്‍ താൻ ചെയ്ത് വിഢ്ഢിത്തം മനസ്സിലായത്. ഇനി തനിക്ക് അമ്പും വില്ലും ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ചുരിക നിലത്ത് വെക്കണമല്ലോയെന്ന്.
കേരളത്തിൽ വേട്ടേയ്ക്കരന്റെ അമ്പലങ്ങൾ അത്രക്ക് ധാരാളമില്ല. ഇതിൽ പ്രധാനം ബാലുശ്ശേരി കോട്ട എന്നറിയപ്പെടുന്ന ബാലുശ്ശേരി വേട്ടേയ്ക്കൊരുമകൻ ക്ഷേത്രമാണ്. ധനു മാസത്തിൽ ഇവിടെ പന്തീരായിരം നടത്താറുണ്ട്. പന്തീരായിരം നാളികേരം വെളിച്ചപ്പാട് ഒറ്റയിരിപ്പിനു എറിഞ്ഞുടക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഞാൻ അവിടെ ഈ സമയത്താണ് പോയത്. ധാരാളം ഭക്തജനങ്ങൾ ദർശനത്തിനായി അവിടെ എത്തിയിട്ടുണ്ട്. . വളരെ നല്ല രീതിയിൽ നടന്ന് വരുന്ന അന്നദാനവും അവിടെ കണ്ടു. ഭയങ്കരമായ തിരക്കും ശരിയായ സമയത്ത് ചെല്ലാത്തതിനാലും വളരെ കുറച്ച് ചിത്രങ്ങൾ മാത്രമെ അവിടെ നിന്നെടുക്കാൻ കഴിഞ്ഞുള്ളൂ.
കുറുമ്പ്രനാട്ട് രാജവംശത്തിന്റെ പരദേവതയാണ് ബാലുശ്ശേരി കോട്ടയിലെ വേട്ടയ്ക്കൊരുമകൻ.
എന്റെ സ്ഥലത്തും എല്ലാകൊല്ലവും ഡിസംബർ 28 തി വേട്ടേക്കരൻപാട്ട് നടത്താറുണ്ട്. പൂജാ കാര്യങ്ങൾ ചെയ്ത് വരുന്നത് ശ്രീ തോട്ടം കൃഷ്ണൻ നമ്പൂതിരിയാണ്. വെളിച്ചപ്പാട് ശ്രീ.എരണ്ടപുറത്ത്കാട്ട് മോഹനൻ നമ്പൂതിരിയാണ്. കുറുപ്പുമാർ പൈങ്കുളത്തുള്ള കല്ലാറ്റ് കുറുപ്പുമാരാണ്. മേളം കൈകാര്യം ചെയ്ത് വരുന്നത് ശ്രീ തൃത്താല അനിയനാണ്.
വേട്ടേക്കരൻ തെയ്യത്തിനെ കുറിച്ച് ഇവിടെ വായിക്കാം
വേട്ടേക്കൊരുമകൻ വീക്കിയിൽ ഇവിടെ വായിക്കാം
വേട്ടയ്ക്കരനെ കുറിച്ച് ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്കുക
വേട്ടയ്ക്കൊരുമകൻ പാട്ടിൽ കുറുപ്പുമാർ ബാലുശ്ശേരിയെക്കുറിച്ച് വർണ്ണിക്കാറുണ്ട്. ഞങ്ങളുടെ അവിടെ വന്ന കല്ലാറ്റ് കുറുപ്പുമാരുടെ ഒരു പാട്ട് ഇവിടെ നിന്നും കേൾക്കാം.
12 പേരഭിപ്രായപ്പെട്ടു. നിങ്ങളും അഭിപ്രായപ്പെടുമല്ലോ:
ബാലുശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം
വിശദമായി എഴുതിയതിനു നന്ദി...
ചിത്രങ്ങളും വിവരണങ്ങളും പങ്കുവച്ചതിനു നന്ദി.
നല്ല പോസ്റ്റ്. താങ്ക്സ് !
Very good and Informative.
കൃഷ്ണകുമാർ, ശ്രീ,കാപ്റ്റൻ,നായർ സാർ, പതിവായുള്ള ഈ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.
നല്ലൊരു ഉപകാരപ്രദമായ പോസ്റ്റ്...
ചിത്രങ്ങളും നന്ന്...
ആശംസകള്‍..
ഒരു പ്രദേശത്തിന്‍െറ ആചാരങ്ങളും കലാരൂപങ്ങളും
ആ പ്രദേശത്തിന്‍െറ സംസ്കാരത്തിന്‍െറ
ആഴത്തിലുള്ള വേരുകളെ സ്പര്‍ശിക്കുന്നു
ബാലുശ്ശേരി കോട്ടയെക്കുറിച്ചുള്ള വിവരണം
ചരിത്രത്തിന്‍െറ വഴികളിലൂടെയുള്ള യാത്രപോലെ
വ്യക്തമായിരുന്നു.
സുമേഷ് | Sumesh Menon,ഡോ.വാസുദേവന്‍ നമ്പൂതിരി , വന്നതിനും നല്ല അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. അറിയാവുന്നവ അറിയാവുന്ന ഭാഷയിൽ പറയുന്നു എന്ന് മാത്രം
വീണ്ടും വരുമല്ലോ
യാത്രാവിവരണങ്ങള്‍ യാത്രകള്‍ ഡോട്ട് കോം എന്ന സൈറ്റിലേക്ക് തരുന്ന കാര്യത്തെപ്പറ്റി ചോദിച്ചുകൊണ്ട് ഞാനൊരു കമന്റിട്ടിരുന്നു.
എന്റെ കമന്റ് ഡിലീറ്റ് ചെയ്യാനും മാത്രം മോശമായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ഈ ബ്ലോഗില്‍ എന്നല്ല മറ്റേതൊരു ബ്ലോഗിലും അത്തരം മോശപ്പെട്ട കമന്റ് ഒന്നും ഞാന്‍ ഇട്ടിട്ടില്ല.
ഒരിക്കല്‍കൂടെ പൊതുവായ ഒരു ആവശ്യത്തിലേക്കായി ഈ യാത്രാവിവരണങ്ങള്‍ തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിരക്ഷരന്,
താങ്കളുടെ കമന്റ് മോശം ആയതു കൊണ്ടൊന്നുമല്ല ഞങ്ങള്‍ അത് പ്രസിധീകരിക്കാഞ്ഞത്. അതില്‍ ഇ മെയില്‍ ഐഡി ഒക്കെ ഉണ്ടല്ലോ അത് പബ്ലിക് ആക്കന്ടല്ലോ എന്ന് വിചാരിച്ച് മാത്രമാണ്. കൂടാതെ ഇപ്പോള്‍ ഞങ്ങള്‍ ബ്ലോഗിലേക്ക് കയറിയിട്ട് കുറച്ചധികം ദിവസമായി. ജോലിത്തിരക്ക് തന്നെ കാരണം. സമയം കിട്ടുമ്പോള്‍ പോസ്റ്റുകള്‍ അയച്ച് തരുന്ന കാര്യം ശരിയാക്കാം . കമന്റ് ഡിലീറ്റ് ചെയ്തതില്‍ എന്തെങ്കിലും മനപ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വന്നതിലും കമന്റിയതിലും നന്ദി. തുടര്‍ന്നും വരുമല്ലോ.
മാത്തൂരാന്
Post a Comment